തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിച്ചതിനു പിന്നാലെ ആദ്യമായി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വൻകിട പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല. പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് വൻകിട പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു സൂചന.
അതിവേഗ റെയിൽ പദ്ധതികൾ ഉൾപ്പെടെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹവുമുണ്ടായിരുന്നു. പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തിൽ കോർപറേഷൻ മേയർ വി.വി. രാജേഷ് പ്രധാനമന്ത്രിയുടെ സന്ദർശനം കേരള ജനത ഏറെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നതെന്ന പരാമർശവും നടത്തിയിരുന്നു.
കോർപറേഷനിലെ 51 ബിജെപി കൗണ്‍സിലർമാർ മാത്രമല്ല, വിജയിച്ചു വന്ന 101 കൗണ്‍സിലർമാരും പ്രധാനമന്ത്രിയുടെ വരവിനെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും രാജേഷ് പറഞ്ഞു.
എന്നാൽ, മറുപടിപ്രസംഗത്തിൽ പ്രധാനമന്ത്രി പുതിയ പദ്ധതികളെക്കുറിച്ച് പരാമർശങ്ങളൊന്നും നടത്തിയില്ല. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കേരളത്തിനു നല്കിയ തുകയും മത്സ്യത്തൊഴിലാളികളുടെ ഇൻഷ്വറൻസ് പദ്ധതികളെക്കുറിച്ചും പരാമർശിച്ചു.
കേരളത്തിലും ഇരട്ട എൻജിൻ സർക്കാർ വേണമെന്ന ആവശ്യവും മോദി മുന്നോട്ടുവച്ചു.തെരുവു കച്ചവടക്കാർക്കുള്ള ക്രെഡിറ്റ് കാർഡ് പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശം നടത്തി.
മാറാത്തതു മാറും: പ്രധാനമന്ത്രി മോദി
തിരുവനന്തപുരം: മാറാത്തതു മാറും. മലയാളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വാക്കുകൾ പറഞ്ഞപ്പോൾ സദസിൽ കരഘോഷം മുഴങ്ങി.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചപ്പോഴാണു പ്രധാനമന്ത്രി ഇത്തരത്തിൽ പരാമർശം നടത്തിയത്. തിരുവനന്തപുരത്തിന്റെ വികസനത്തെ ഇടത്-വലതു മുന്നണികൾ പതിറ്റാണ്ടുകളായി പിന്നോട്ടടിച്ചെന്നും എന്നാൽ ഇനി അതിനു മാറ്റമുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം നഗരത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നല്‍കും. വികസിത തിരുവനന്തപുരം ആക്കാൻ ബിജെപി ശ്രമിക്കും. പത്മനാഭസ്വാമിയുടെ പാവനഭൂമിയിൽ വരാൻ കഴിഞ്ഞതിൽ സൗഭാഗ്യമെന്നു പറഞ്ഞു പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി അയ്യങ്കാളിയെയും ശ്രീനാരായണഗുരുവിനെയും മന്നത്തു പത്മനാഭനെയും അനുസ്മരിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം നേടിയതിനെ ഗുജറാത്തിലെ അബമ്മദാബാദ് കോർപറേഷനിലെ 1987 ലെ വിജയവുമായാണു പ്രധാനമന്ത്രി താരതമ്യം ചെയ്തത്. മേയർ വി.വി. രാജേഷിനെ ചേർത്തുപിടിച്ച് പ്രധാനമന്ത്രി ആശ്ലേഷിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥ് പ്രധാനമന്ത്രിയുടെ കാൽതൊട്ട് വന്ദിച്ചു. മേയറും ഡെപ്യൂട്ടി മേയറും ചേർന്ന് പ്രധാനമന്ത്രിക്കു തിരുവനന്തപുരം നഗരത്തിന്റെ വികസനരേഖ സമർപ്പിച്ചു.